Friday, May 7, 2010

ഒരു സ്നേഹസംവാദം

സഖികളായ രണ്ട് ഉത്തുംഗശാഖികളുടെ വേരുകള്‍ ആണ് ഈ കവിതയിലെ കഥാപാത്രങ്ങള്‍.
------------------------------------------------------------------------------


ഒന്നാം ശാഖി തന്‍ വേരുകള്‍ :

‍പേലവ പല്ലവപുടങ്ങളണിഞ്ഞ്‌,
ചേലെഴും മലര്‍ക്കുടങ്ങള്‍ ചൂടി,
മധുവും മണവും പൂംപരാഗവും,
മധുരമാര്‍ന്ന കനികളും പേറി,

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

രജനികളില്‍ നിറനിലാച്ചാര്‍ത്തണിഞ്ഞ്‌,
താരകാംബര ശോഭ കണ്ട്‌,

ഋതുഭംഗികളേറ്റു വാങ്ങി,
ഉര്‍വ്വീസുതര്‍ക്ക്‌ തണലേകി,

‌സദാ...

നീലവിഹായസ്സിലേക്ക്‌ മിഴിയൂന്നി
വിലസീടുമെന്‍ ഹരിത ശാഖകളേ,

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?

സൂര്യാംശുവില്ല, സോമാംശുവും
മാരുതി തന്‍ തലോടലില്ല
ചാരുതയോലും ദൃശ്യമില്ല
ഇരുളില്‍ തിരയുന്നു സദാ
ധര തന്നാഴത്തില്‍ കരുതിയ
കനിവിന്‍ ഉറവുകളെ
നിങ്ങള്‍ക്കായ്‌, നിങ്ങള്‍ക്കായി‌ മാത്രം
അറിയുന്നുവോ എന്‍ ഹരിതശാഖകളേ?

*** *** ***

രണ്ടാം ശാഖി തന്‍ വേരുകള്‍ :


അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?

ആഴത്തിലാഴ്‌ന്നിടും വേരുകളെങ്കിലോ
അംബരം ചുംബിച്ചു നിന്നീടുമാ ദ്രുമം
അറിയുന്നു ലോകമീ തത്വം സഖീ
ആഴത്തിലല്ലോ വേരിന്‍ മഹത്വം.


ആകാശനീലിമ നോക്കിനിന്നലസമായ്‌
ലാലസിച്ചീടുകയല്ല നിന്‍ ശാഖകള്‍
അരുണാതപം ഹരിതപര്‍ണ്ണങ്ങളാലേറ്റു
അന്നം ചമച്ചു പോറ്റുന്നവ നമ്മെയും.

താരും തളിരും ഹരിതപത്രങ്ങളും
തണ്ടും തടിയും, നാം വേരുകളും
ഒത്തുചേര്‍ന്നെന്നാകിലല്ലേ പിറക്കൂ
ഒത്ത ചേലാര്‍ന്നൊരു മാമരം മണ്ണിതില്‍?


വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

- ഗീത -

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------

ഈയിടെ ടി.വി.യില്‍ പഴയൊരു സിനിമ കണ്ടു. അതിലെ ഒരു സംഭാഷണം ഇങ്ങനെ :
“ പൂത്തുലഞ്ഞു നില്‍ക്കുന്ന മരം കാണുമ്പോള്‍ നാം സന്തോഷിക്കുന്നു; ‘ഹായ് എന്തു ഭംഗിയാര്‍ന്ന മരം’ എന്ന് മനസ്സില്‍ പറയുന്നു. പക്ഷേ അപ്പോഴും അതിന്റെ വേരുകള്‍ ഭൂമിക്കടിയില്‍ ‍ആഴങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്...”

ഇത് കേട്ടപ്പോള്‍ തോന്നിയതാണ് ഇങ്ങനെയൊക്കെ എഴുതാന്‍.
************************************************************************

Copy Right (C)2010 K.C.Geetha.

50 comments:

jayanEvoor said...

നല്ലെഴുത്ത് ചേച്ചീ...

പലപ്പോഴും രണ്ടു വശങ്ങളിലേക്കും കണ്ണു പോവില്ല നമുക്ക്.

ഒരു വശം - തന്റെ വശം മാത്രം - നോക്കി അഭിപ്രായം പറയും!

ആ സിനിമയിലെ കഥാപത്രവും അങ്ങനെ തന്നെ!

വ്യഥ തനിക്കേയുള്ളൂ എന്ന മട്ടിൽ!

മാണിക്യം said...

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?


അതെ വേരുകളുടെ ആഴത്തില്‍ താഴ്‌ന്നിറങ്ങിയ വേദനകള്‍
ആരറിയുന്നു?

Typist | എഴുത്തുകാരി said...

ശരിതന്നെ. പാവം വേരുകള്‍, വെളിച്ചമില്ലാതെ കാഴ്ചകളില്ലാതെ മണ്ണിനടിയില്‍ കഴിയുന്നു.

പക്ഷേ ഈ വേരുകളിലാണല്ലോ ഇതിങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നതെന്ന സംതൃപ്തി വേരിനു്.

രണ്ടു സുഹൃത്തുക്കളും പറഞ്ഞതു ശരി.

ഹംസ said...

എല്ലാ കാര്യങ്ങള്‍ക്കും രണ്ട് വശമുണ്ട്. കൂടുതല്‍ പേരും അതിന്‍റെ നല്ല വശങ്ങള്‍ മാത്രം ആസ്വദിക്കുന്നു.! അപ്പോഴും വീര്‍പ്പുമുട്ടലുമായ് കഴിയുന്ന മറ്റൊരു വശം കണ്ടാലും കണ്ടില്ലെന്നു നടിക്കാന്‍ നാം ശ്രമിക്കുന്നു.!

Anya said...

Hi Geetha
I hope all is well ......
Came over to wish you
a happy weekend ^__^


Kareltje =^.^=
Anya :)

Anil cheleri kumaran said...

പദസമ്പത്തിന്റെ ധന്യത..

എന്‍.ബി.സുരേഷ് said...

വേരുകള്‍ ആഴത്തിലേക്കു പൊകുമ്പോള്‍
കൊമ്പുകള്‍ ആകാശത്തിന്റെ ഉയരത്തിലേക്കു പോകുന്നു.
ഭൂമി ആകാശത്തില്‍ വരച്ച ചിത്രമാണല്ലോ ആ പച്ചപ്പ്

ആകാശം ജൈവലിപിയാല്‍ മണ്ണിലെഴുതിയ മഹകാവ്യമല്ലെ ഈ വേരുകള്‍.

മറക്കരുത് നാം മണ്ണിനെയും വിണ്ണിനെയും എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായി.

കൃഷ്ണഭദ്ര said...

ഉഗ്രന്‍ ഭാവന ഉഗ്രന്‍ കലക്കി ചേച്ചി

Manoraj said...

മണ്ണീനേയും വിണ്ണിനേയും മറക്കരുത്.. ഓർമ്മപെടുത്തലുകൾ നന്നായി.. ഒരു സിനിമയിലെ വാചകങ്ങളിൽ നിന്നും ഒരു കവിത.. അതും നന്നായി..

Sukanya said...

ചിന്തയുണര്‍ത്തുന്ന നല്ല കവിത. അഭിനന്ദനങ്ങള്‍.

ബഷീർ said...

>>വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?
<<


ഈ സത്യം മനസിലാക്കിയാൽ
തീ‍രുന്നതല്ലേ ഈ പരിഭവങ്ങളെല്ലാം
വളരെ നന്നായി ഈ സ്നേഹ സംവാദം

Kalavallabhan said...

ഈ വേരുകൾ എന്നതിനെ ഞാൻ “അമ്മ” എന്ന് മനസ്സിൽ സങ്കല്പിച്ചാണു കവിത വായിച്ചത്.

Neena Sabarish said...

വേരിലേക്കാഴ്ന്നിറങ്ങിയ ചിന്തകള്‍ക്കഭിനന്ദനം....

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu,,,,, aashamsakal.........

Rare Rose said...

ഗീതേച്ചീ.,അതേതാണു ആ സിനിമ.സിനിമയേതായാലും ആ ചിന്ത ഇത്ര വേഗം ഇങ്ങനെയൊരു സുന്ദര നിമിഷ കവിതയായി വിരിയിച്ചതിനു അഭിനന്ദനങ്ങള്‍.:)

Quote Me said...

geethamku....kalpitham, anubhava kalayude udjraniy ulayum geethangalu mel thatil irikuna geethamaku pranamam

perooran said...

വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

the man to walk with said...

thaazheykku valarunna shikharangalalle verukal..
nannayi ishtaayi

Mahesh Cheruthana/മഹി said...

ഗീതേച്ചി, നന്നായിരിക്കുന്നു ഈ ചിന്ത! ആരും ശ്രദ്ധിക്കാതെ പോകുന്ന സത്യം ! എല്ല ആശംസകളും !

ഗീത രാജന്‍ said...

ഗീത നല്ല ചിന്തകള്‍,,,
ഒത്തിരി ഇഷ്ടമായീ

ഭാനു കളരിക്കല്‍ said...

verukalute vedana vellamillennalle.

Unknown said...

കവിതയില്‍ പ്രതിപാദിച്ചത് ഒരു വടവൃക്ഷത്തിന്റെ ഗതിയെങ്കിലും മനുഷ്യനു ഗ്രഹിക്കാന്‍ വളരെയുണ്ട് ഈ വരികളില്‍.. .... വളരെ അര്‍ഥവും ഗംഭീരമായ വാക്കുകളുമുള്ള നല്ല കവിത

സിനു said...

നല്ലൊരു കവിത
ശരിക്കും ഇഷ്ട്ടപ്പെട്ടു കവിതയിലെ വരികള്‍

Anonymous said...

" നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?"

ചിന്തിപ്പിക്കുന്ന വരികള്‍ ....ആശംസകള്‍ !!!

Vayady said...

"നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?"

നല്ല വരികള്‍... കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

Quote Me said...

Geethama,Thnks.. Lot fl nature stand for humens..bt humen try to dispose..na,

അക്ഷരപകര്‍ച്ചകള്‍. said...

Geetha chechi ethra nannayi ezhuthiyirikkunnu.

വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

Nithanthamaya sathyam thanne ithu. Ende akamazhinja abhinandanangal.

Anees Hassan said...

വേരിലേക്ക് മടങ്ങുക

jyo.mds said...

നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍-വളരെ അര്‍ത്ഥവത്തമായ കവിത.

Sabu Hariharan said...

വളരെ നന്നായിരിക്കുന്നു.
ആശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേച്ചീ.......ഈ വാക്കുകളിലേ, വരികളിലേ, ആ ഭാഷയുടെ സമ്പന്നത.എല്ലാവശങ്ങളെയും ഒരു പോലെ കാണാന്‍ കഴിയുന്ന ആ മനസ്സിന്റെ സമ്പന്നത അഭിനന്ദനീയം..

പാദമില്ലാതെ ശിരസ്സിന്റെ നിലനില്പ് എങ്ങിനെ?.ശിരസ്സില്ലാതെ പാദത്തിന്റെ നില്പ് എന്താവും?എഴുത്തുകാരി ചിന്തിക്കുന്നപ്പോലെ സമൂഹം ച്ന്തിച്ചിരുന്നങ്കില്‍ .......

സ്നേഹതീരം said...

വളരെ നല്ലൊരു ആശയം വളരെ ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..

കിഴക്കന്‍ said...

കൊള്ളാം ചേച്ചി...പക്ഷെ വേരുകള്‍ അവയുടെ ഭാഗം നിര്‍വഹിക്കുന്നതല്ലേ ഉള്ളു?

Unknown said...

നല്ലെഴുത്ത് ടീച്ചറമ്മേ.........
(ഇനീം പാട്ടൊന്നും കേള്‍ക്കണ്ടാട്ടോ..
പിന്നെ പൂം പരാഗം അത്ര പിടിച്ചില്ല.. )

Anonymous said...

ഏതൊന്നിനും ഒറ്റക്കു നിനനിൽക്കുക എന്നത് പ്രയാസമല്ലെ.. പിന്നെ എന്തിനീ പരിഭവം .. എതൊന്നിനും ഒന്നു തുണയാകുമ്പോൾ ദുഖ്ത്തിനു അല്പം ശമനം കാണില്ലെ ... നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍ വരികൾ നന്നാറ്യിരിക്കുന്നു ആശംസകൾ

വീകെ said...

“നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?“

അതു ശരിയാണൊ ചേച്ചി...?
വേരുകൾ അതിന്റെ ധർമ്മമല്ലെ ചെയ്യുന്നത്...!! അതിന് ആഴത്തിൽ തിങ്ങി ഞെരുങ്ങി കുത്തിത്തുളച്ച് ഇറങ്ങിയാലല്ലെ അതിന്റെ ജോലി ചെയ്യാനാവൂ..!
അത് സന്തോഷപൂർവ്വമായിരിക്കില്ലെ ചെയ്യുന്നത്..!?

പക്ഷെ, നമ്മുടെയൊക്കെ കാര്യമാണെങ്കിൽ ചേച്ചിയോട് യോജിക്കുന്നു. എല്ലാവരും വളർന്ന് നല്ല വടവൃക്ഷമായിക്കഴിഞ്ഞാൽ പിന്നെ അതു വരെ വളർത്തിയ വേരുകളെ ആരും ഓർക്കാറില്ല.പറ്റിയാൽ ആ വേരുകൾക്കിട്ട് ഒരു ഇരുട്ട് വെട്ടുകൂടി കൊടുക്കാൻ മടിക്കാറില്ല....

ചേച്ചിയുടെ വരികൾ നന്നായിരിക്കുന്നു...
ആശംസകൾ....

Thabarak Rahman Saahini said...

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

താള ബോധമുള്ള വരികളാല്‍
സമ്പുഷ്ടമായ കവിത.
ചിന്തകളാല്‍ സമ്പന്നവും.
അഭിനന്ദനങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?



മരത്തിന്റെ മാത്രം വേരുകളല്ലിത്...
അമ്മ വേര്,കുടുംബ വേര്,..,...,
നല്ലനല്ല വരികൾ കേട്ടൊ ഗീത

Jishad Cronic said...

വരികൾ നന്നായിരിക്കുന്നു.

Pranavam Ravikumar said...

നല്ലെഴുത്ത്,ഭാവന

ഇഷ്ടമായീ!!!!

Echmukutty said...

കവിത വായിച്ചാൽ മനസ്സിലാകാൻ കുറെ സമയം എടുക്കും.
വായിച്ച് സന്തോഷിച്ചു. അപ്പോൾ കവിത എനിക്ക് മനസ്സിലായി എന്നും അറിഞ്ഞു.
നന്നായി, അഭിനന്ദനങ്ങൾ.

Umesh Pilicode said...

ആശംസകള്‍

ManzoorAluvila said...

ഗീതാ ഗീതികൾ മനോഹരം..എനിക്കിഷട്മായ്‌..റ്റീച്ചറുടെ ഈ കവിത...

താരും തളിരും ഹരിതപത്രങ്ങളും
തണ്ടും തടിയും, നാം വേരുകളും
ഒത്തുചേര്‍ന്നെന്നാകിലല്ലേ പിറക്കൂ
ഒത്ത ചേലാര്‍ന്നൊരു മാമരം മണ്ണിതില്‍?

നവാസ് കല്ലേരി... said...

ഇവിടം ആദ്യമായാണ്‌ വരുന്നത്
കവിതകള്‍ എല്ലാം ഗംഭീരം ...
നല്ല ഭാവനകള്‍ ...
ആശംസകള്‍ ..
എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ...

Gopakumar V S (ഗോപന്‍ ) said...

അതെ, ആഴത്തിൽ വീർപ്പുമുട്ടുന്ന വേരുകളുടെ മനസ്സാരറിയുന്നു... നന്ദി...ആശംസകൾ...

Akbar said...

അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?

വരികള്‍ മനോഹരം. ഏറെ അര്‍ത്ഥവും. ആശംസകളോടെ.

poor-me/പാവം-ഞാന്‍ said...

Latest edition please?

smitha adharsh said...

നന്നായിരിക്കുന്നു..ഒരിയ്ക്കല്‍ ഈ വഴി വന്നിരുന്നു.
കമന്റാന്‍ വിട്ടു പോയി.
നന്നായിരിക്കുന്നു.വീണ്ടും പറയട്ടെ.

Anonymous said...

" നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?"
അതേ ചേച്ചീ...ഞാന്‍ തൊട്ടറിയുന്നു
ചില വേദനകള്‍ ! കവിതയെനിക്കൊത്തിരി
ഇഷ്ടായി...വേദനകള്‍ക്കിടയിലും
ഒരു സം‌വേദനം !

ഗീത said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ഞാന്‍ ആ രണ്ടാം ശാഖിയുടെ പക്ഷത്താണ്. ഓരോന്നിനും അതതിന്റേതായ സ്ഥാനമുണ്ട്. ആ സ്ഥലത്തേ അതിനു നിലനില്‍പ്പുള്ളൂ. മണ്ണിനു മുകളില്‍ കാറ്റും പ്രകാശവും വര്‍ണ്ണാഭമായ കാഴ്ചകളും ഉണ്ടെന്നു വച്ച് വേരുകളെ മണ്ണിനുമുകളില്‍ പ്രതിഷ്ഠിച്ചാല്‍ അവ നിലനില്‍ക്കുമോ? പോരെങ്കില്‍ വേരുകള്‍ മണ്ണിനടിയിലിരുന്ന് അതിന്റെ ധര്‍മ്മം നിറവേറ്റുന്നു. അത് സന്തോഷത്തോടെയാണ് ചെയ്യുന്നത്. തന്നെ ആശ്രയിച്ചു നില്‍ക്കുന്ന മരത്തെ സ്നേഹത്തോടെ താങ്ങിനിറുത്തി ആഹാര സമ്പാദനം ചെയ്തു നല്‍കുന്നു. തന്റെ ധര്‍മ്മം നിറവേറ്റുന്നതില്‍ പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും സന്തോഷവും ചാരിതാര്‍ത്ഥ്യവുമേ ഉണ്ടാകൂ. അതുകൊണ്ട് വേരുകള്‍ മണ്ണിനടിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണെന്ന് വിചാരിക്കേണ്ടതില്ല. അതുപോലെ ഇലകള്‍ക്കും പൂവുകള്‍ക്കും കായകള്‍ക്കുമൊക്കെ അതതിന്റേതായ ധര്‍മ്മം നിറവേറാനുണ്ടല്ലോ.

(ആ സിനിമാ ഡയലോഗില്‍ അങ്ങനെ പറഞ്ഞത് ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്. എന്നാല്‍ അതിനോട് യോജിക്കുന്ന സുഹൃത്തുക്കളും ഉണ്ട്. എല്ലാവരോടും എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.)