Saturday, June 9, 2012

ഒരു ഗാനം


പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സല്ലപിക്കുകയാണ് നായിക.



ഈ ഗാനം അമൃതവർഷിണിയുടെ മധുമയസ്വരത്തിൽ ഇവിടെ കേൾക്കാം
------------------------------------------------




പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും


പാതി വിടർന്നൊരു മുല്ലമൊട്ടും

പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ

പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?


ഞാനും നിങ്ങൾ തൻ സഖിയല്ലയോ.

***               ***                     ***

രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു

രാഗാർദ്രലോലനായ് രാപ്പാടി

രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?

രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ

രാവിന്റെ പുളകമായ് പൂത്തില്ലേ?



കിളിയേ എന്നോട് ചൊല്ലുകില്ലേ

ഞാനും നിൻ സഖിയല്ലേ.

***               ***             ***

മാലേയമണമോലും രാക്കാറ്റു വീശുന്നു

മേലാകെ കുളിരാട ചാർത്തുന്നു

കാമുകനാം പ്രിയനവനണയുന്നു

കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ

കരളിൽ കിനാവുമായ് കാത്തില്ലേ?



കിളിയേ ആരോടും ചൊല്ലരുതേ

ഞാനും നിൻ സഖിയല്ലേ.
--------------------------------

രചന : K.C. Geetha.

Copy Right (C) 2012 K.C. Geetha.


Thursday, May 3, 2012

പൂമ്പാറ്റയോട്...



ഒരു പൂമ്പാറ്റപ്പാട്ട് കേൾക്കൂ.


ഈ പാട്ട് പഴയൊരു ഹിന്ദി സിനിമാഗാനത്തിന്റെ ട്യൂണിൽ എഴുതിയതാണ്. ( പഞ്ചി ബനു ഉഡ്തി ഫിരു മസ്ത് ഗഗൻ മേം.. എന്ന പാട്ട്. സിനിമ - ചോരി ചോരി, സംഗീതം - ശങ്കർ ജയ്കിഷൻ )

എന്നാൽ ഓർക്കസ്ട്ര പൂർണ്ണമായും പുതിയതായി ചെയ്തിരിക്കുന്നു.

രചന: കെ. സി. ഗീത


ഗായിക - യു. എ. ശ്രുതി

ഓർക്കസ്ട്ര: - റ്റി. ആർ. അഖിൽ
..............................................................
ഗാനം.
-------
പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെ


പൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?

*** *** ***

ഓ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ---------------


കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ല


പൂമണം പുൽകി മയങ്ങിയോ


പൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേ


പൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ?


(പൂക്കൾ തോറും...)

*** *** ***

മാനത്തെ മഴവില്ലിൻ ഭംഗിയോ


നൃത്തമാടീടും മയിലിന്റെ പീലിയോ


എങ്ങിനെയീ എങ്ങിനെയീ വർണ്ണജാലങ്ങൾ


എങ്ങു നിന്നു എങ്ങു നിന്നു നേടി നീയെത്തി?


(പൂക്കൾ തോറും ...)

*** *** ***

ചാരുതയോലുമീ ചിറകുകൾ -ഒന്നു


ചാരെ ഞാൻ കണ്ടോട്ടെ ശലഭമേ


ചാരത്തായ് ഒന്നിരിക്കൂ കൊച്ചു പൂമ്പാറ്റേ


ചാരുവാം മേനി ഞാൻ ഒന്നു തൊട്ടോട്ടേ.


(പൂക്കൾ തോറും ...)



രചന : കെ.സി.ഗീത.
Copy Right (C) 2012 K.C.Geetha.

Saturday, December 24, 2011

തിരുപ്പിറവി

ഒരു ക്രിസ്തുമസ്സ് ഗാനം
---------------------

തൂമഞ്ഞു പെയ്യുന്നൂ
പൊൻതാര മിന്നുന്നൂ
പുണ്യരാവിതിൽ
ഉണ്ണിമിശിഹാ
ജാതനായ്‌
ബെത്‌ലഹേമിലെ
പുൽക്കൂടിനുള്ളിൽ
ദൈവപുത്രനായ്‌
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

മണ്ണിൻ പുണ്യമായ്‌
വിണ്ണിൻ ദാനമായ്‌
കണ്ണിലുണ്ണിയായ്‌
ഉണ്ണി മിശിഹാ
ജാതനായ്‌

*** *** ***

ദിവ്യസ്നേഹമായ്‌
നവ്യതേജസായ്‌
കന്യകാ സുതൻ
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

തിന്മ മാറ്റിടാൻ
നന്മ ഏറ്റിടാൻ
മണ്ണിൻ നാഥനായ്‌
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

സ്നേഹധാരയാൽ
പാപഭാരങ്ങൾ
നീക്കിടാനിതാ
ഉണ്ണിമിശിഹാ
ജാതനായ്‌
--------------------

രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഡിസംബറിലെ കുളിരുള്ളൊരു രാവിൽ ഭൂമിയുടെ പുണ്യമായ് വന്നുപിറന്ന ആ സ്നേഹദൂതന്റെ സ്മരണയിൽ ഒരു ക്രിസ്തുമസ്സ് ഗാനം.

എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.

K.C. Geetha

Copyright (C)2011 K.C.Geetha.

Sunday, December 11, 2011

‘മാനസ’കവിത



ചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.


അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.

പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.

എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.

Saturday, September 3, 2011

ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം


ഈണം എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’ എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ പോകൂ. ഏതെങ്കിലും ഒരു പാട്ടിന് കമന്റ് ഇട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ആ ആൽബം പാട്ടുകൾ ഡൌൺ ലോഡ് ചെയ്യാം.

ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :

ല്ലവി

---------

പൂവണി കതിരണി വയലുകളിൽ പൊൻ‌കണിയായ്

താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ

ആവണി കതിരൊളി തിരളുമിതാ പൊൻ‌ചിങ്ങമായ്

പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്



തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ

*** *** ***

അനുപല്ലവി

---------------

പൂമുഖപ്പടിമേലെ നിന്നെയും കാത്ത്

പൊന്നിൻ കിനാക്കൾ കണ്ടു ഞാൻ നിന്നൂ

പൂമിഴിയാളേ..

പാതി വിടർന്നൊരു പനിമലർ പോലെ

പൂം‌പുലർ വേളയിൽ നീയന്നു വന്നു

ഓർമ്മകൾ വിടരവേ

ആർദ്രമായ് രാഗമാനസം

പൊൻ‌കിനാക്കൾ പൂവണിഞ്ഞു ഇന്നു വീണ്ടും

*** *** ***

ചരണം

----------

താന്തമീ മനസ്സിൻ തന്തികളിൽ നീ

സാന്ത്വനരാഗം മീട്ടിയുണർത്തി

തേന്മൊഴിയാലേ..

നീയെന്നിൽ പകർന്നു ജീവനരാഗം

സാന്ദ്രമധുരമാം അനുരാഗഗാനം

ഓണനാൾ പുലരവേ

ഓമലേ രാഗലോലയായ്

എന്നരുകിൽ നീവരില്ലേ പ്രേമമോടെ.

*************************************

രചന : കെ.സി. ഗീത.

എല്ലാവർക്കും സ‌മൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു കൊള്ളുന്നു !
‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
Copy right (C)2011 K.C.Geetha.

Monday, February 14, 2011

ഒരു ദേശഭക്തിഗാനം

നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ദേശഭക്തിഗാനം. ഓർക്കസ്ട്രേഷൻ, സംഗീതം ആലാപനം
ശ്രീ. സി.കെ. വഹാബ്.

ഇവിടെ കേൾക്കാം.

പല്ലവി
-------
ഇന്ത്യയിതൊന്നേയുള്ളൂ -
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യതയോടെ, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

*** *** ***
അനുപല്ലവി
------------
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി - ഈ
ഇന്ത്യയിതൊന്നേയുള്ളൂ

*** *** ***
ചരണങ്ങൾ
-----------
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽ‌പ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ

യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ

യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ
യശസ്സിൻ യമുനകൾ ഒഴുകട്ടേ - സദ്-
യശസ്സിൻ യമുനകൾ ഒഴുകട്ടേ


കെ.സി. ഗീത.

Copyright (C)(2011) K.C. Geetha.

Wednesday, January 5, 2011

നാദം

സ്വതന്ത്രസംഗീതം എന്ന ആശയം ഈണം വഴി പ്രാവർത്തികമാക്കിയ കൂട്ടുകാർ വീണ്ടുമിതാ മറ്റൊരു സംഗീതസംരംഭം ആരംഭിച്ചിരിക്കുന്നു. നാദം. പാട്ടുകാർ, സംഗീതസംവിധായകർ, എഴുത്തുകാർ ഇവർക്കൊക്കെ ഒരുമിക്കാൻ, തങ്ങളുടെ സർഗ്ഗസൃഷ്ടികൾ പങ്കുവയ്ക്കാൻ ഒരിടം. ഏവരേയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ഗാനം ഇതാ നിങ്ങൾക്കു വേണ്ടി......

പല്ലവി
-------

ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ്‌ കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
അനുപല്ലവി
-------------

സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ

ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
ചരണം
--------

യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം

വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.

Copyright (C) 2011 K.C.Geetha.

Saturday, October 2, 2010

ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.

----------------------------------


കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.


വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ്‌ ആര്‍ദ്രഹൃദയനായ്‌ പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ്‌ കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി

ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍


ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------


കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )

കെ. സി. ഗീത.

Copyright(C) 2010 K.C.Geetha.

Thursday, July 29, 2010

ഒരു പ്രണയഗാനം

ഇനി ഒരു പ്രണയഗാനമാവട്ടേ.
ഒരു പ്രണയാര്‍ദ്ര മാനസന്‍ പാടുന്നു....
...............................................................



പ്രിയമാനസേ എന്റെ പ്രാണനിലെഴുതൂ നീ
പ്രണയാര്‍ദ്രഭാവഗീതങ്ങള്‍
‍പ്രാണനില്‍ പ്രാണനായ്‌ കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങള്‍
‍പ്രേമഗീതകങ്ങള്‍

*** *** ***

എന്റെ വൃന്ദാവനവാടിയില്‍ നീയൊരു
ചെമ്പനീര്‍പ്പൂവായ്‌ വിടര്‍ന്നൂ
നിന്റെ സുഗന്ധിയാം വര്‍ണ്ണദലങ്ങളും
നിന്നില്‍ നിറയും മധുവും
എനിക്കായ്‌ മാത്രമല്ലേ സഖീ
എനിക്കായ്‌ മാത്രമല്ലേ

*** *** ***

ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ്‌ പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ്‌ കാത്തിരിപ്പൂ സഖീ
നിനക്കായ്‌ കാത്തിരിപ്പൂ


രചന. കെ.സി.ഗീത.
Copy Right (C) 2010 K.C. Geetha.

Friday, May 7, 2010

ഒരു സ്നേഹസംവാദം

സഖികളായ രണ്ട് ഉത്തുംഗശാഖികളുടെ വേരുകള്‍ ആണ് ഈ കവിതയിലെ കഥാപാത്രങ്ങള്‍.
------------------------------------------------------------------------------


ഒന്നാം ശാഖി തന്‍ വേരുകള്‍ :

‍പേലവ പല്ലവപുടങ്ങളണിഞ്ഞ്‌,
ചേലെഴും മലര്‍ക്കുടങ്ങള്‍ ചൂടി,
മധുവും മണവും പൂംപരാഗവും,
മധുരമാര്‍ന്ന കനികളും പേറി,

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

രജനികളില്‍ നിറനിലാച്ചാര്‍ത്തണിഞ്ഞ്‌,
താരകാംബര ശോഭ കണ്ട്‌,

ഋതുഭംഗികളേറ്റു വാങ്ങി,
ഉര്‍വ്വീസുതര്‍ക്ക്‌ തണലേകി,

‌സദാ...

നീലവിഹായസ്സിലേക്ക്‌ മിഴിയൂന്നി
വിലസീടുമെന്‍ ഹരിത ശാഖകളേ,

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?

സൂര്യാംശുവില്ല, സോമാംശുവും
മാരുതി തന്‍ തലോടലില്ല
ചാരുതയോലും ദൃശ്യമില്ല
ഇരുളില്‍ തിരയുന്നു സദാ
ധര തന്നാഴത്തില്‍ കരുതിയ
കനിവിന്‍ ഉറവുകളെ
നിങ്ങള്‍ക്കായ്‌, നിങ്ങള്‍ക്കായി‌ മാത്രം
അറിയുന്നുവോ എന്‍ ഹരിതശാഖകളേ?

*** *** ***

രണ്ടാം ശാഖി തന്‍ വേരുകള്‍ :


അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?

ആഴത്തിലാഴ്‌ന്നിടും വേരുകളെങ്കിലോ
അംബരം ചുംബിച്ചു നിന്നീടുമാ ദ്രുമം
അറിയുന്നു ലോകമീ തത്വം സഖീ
ആഴത്തിലല്ലോ വേരിന്‍ മഹത്വം.


ആകാശനീലിമ നോക്കിനിന്നലസമായ്‌
ലാലസിച്ചീടുകയല്ല നിന്‍ ശാഖകള്‍
അരുണാതപം ഹരിതപര്‍ണ്ണങ്ങളാലേറ്റു
അന്നം ചമച്ചു പോറ്റുന്നവ നമ്മെയും.

താരും തളിരും ഹരിതപത്രങ്ങളും
തണ്ടും തടിയും, നാം വേരുകളും
ഒത്തുചേര്‍ന്നെന്നാകിലല്ലേ പിറക്കൂ
ഒത്ത ചേലാര്‍ന്നൊരു മാമരം മണ്ണിതില്‍?


വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

- ഗീത -

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------

ഈയിടെ ടി.വി.യില്‍ പഴയൊരു സിനിമ കണ്ടു. അതിലെ ഒരു സംഭാഷണം ഇങ്ങനെ :
“ പൂത്തുലഞ്ഞു നില്‍ക്കുന്ന മരം കാണുമ്പോള്‍ നാം സന്തോഷിക്കുന്നു; ‘ഹായ് എന്തു ഭംഗിയാര്‍ന്ന മരം’ എന്ന് മനസ്സില്‍ പറയുന്നു. പക്ഷേ അപ്പോഴും അതിന്റെ വേരുകള്‍ ഭൂമിക്കടിയില്‍ ‍ആഴങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്...”

ഇത് കേട്ടപ്പോള്‍ തോന്നിയതാണ് ഇങ്ങനെയൊക്കെ എഴുതാന്‍.
************************************************************************

Copy Right (C)2010 K.C.Geetha.

Thursday, March 11, 2010

പ്രബല

അബലയെന്ന നാമധേയം
അതിനി വേണോ വനിതകള്‍ക്ക്‌?
അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.


തൊട്ടിലാട്ടുമിക്കരങ്ങള്‍
തട്ടിമാറ്റിടില്ലിനി
ചിട്ടയോടെ ചിന്തയോടെ
തട്ടകത്തിലേറിടാം.


പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.


‍സഹജസ്നേഹമധുരവും
സമത്വഭാവ പുണ്യവും
സഹനശീല സുകൃതവും
സദാ പകര്‍ന്നു നല്‍കി നാം
പടുത്തുയര്‍ത്തിടാമിനി
പടുത്വമോടെ പുതുയുഗം.


അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.
**************************

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഗീത.

Copy Right (C)2010 K.C. Geetha.

Saturday, February 20, 2010

ഉഷശ്രീ


ഉഷസ്സിന്റെ ശ്രീത്വവും ഊഷ്മളസ്നേഹവും
ഉഷമലര്‍ കാന്തിയുമൊത്തിണങ്ങും
ഉഷശ്രീയെന്നൊരു കിലു കിലുക്കാം പെട്ടി
ഉഷസ്സുപോലിന്നെന്റെ കുടിയിലെത്തീ


ആദ്യമായ്‌ കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ്‌ മാനസം ആത്മസഖീ


ഇല്ല മറക്കുകില്ലാജീവനാന്തവും
മല്‍സഖീ നിന്‍ സ്നേഹപരിമളം ഞാന്‍.

*******************************

ഇന്ന് ഉഷശ്രീയും (കിലുക്കാം പെട്ടി) ഗോപകുമാറും വീട്ടില്‍ വന്നിരുന്നു. ഉഷശ്രീയെ ആദ്യമായി കാണുകയാണ്. ഗോപകുമാറിനെ രണ്ടാം വട്ടവും. രണ്ടുപേരേയും എത്രയും സ്നേഹത്തോടേയും നന്ദിയോടേയും ഓര്‍ത്തുകൊണ്ട് ഈ കവിത രണ്ടുപേര്‍ക്കുമായി സമര്‍പ്പിക്കുന്നു.

- ഗീത -

Monday, January 25, 2010

കേരളഭൂമി

janmabhuuvinu.mp3





ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം
ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളംകേരളം കേരളം......

*** *** ***

പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍
പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്‌
ലാവണ്യകേദാരമായ്‌, ലളിത മനോഹരിയായ്‌
വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ
ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ...

കവിസങ്കല്‍പ്പം വെല്ലും സുന്ദര സ്വപ്നസമാന ഭൂമി
ഉലകില്‍ തീര്‍ത്തൊരു സുരലോകം ഈ സുന്ദര സുരഭില ഭൂമി
സുഖദ ശീതള ഭൂമി...
(പശ്ചിമ സാനുവിന്‍...)

*** *** ***

നീലമാമല നിരകള്‍ നീളെ
ചാമരങ്ങള്‍ വീശി നില്‍ക്കും
മാമരങ്ങള്‍, പൂമരങ്ങള്‍, പൂവനങ്ങള്‍
പൂത്ത വനികകള്‍, പൂമ്പൊയ്കകള്‍
മാനോടും മയിലാടും മരതക വനികള്‍
മഞ്ഞണിമലകള്‍...

മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍
എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി കേരളഭൂമി... കേരളഭൂമി...
(പശ്ചിമസാനുവിന്‍....)

*** *** ***

ചിങ്ങത്തിരുവോണപ്പാട്ടുകളും
തിരുവാതിരപ്പാട്ടിന്‍ ശീലുകളും
ഞാറ്റുപാട്ടും തോറ്റം പാട്ടും
പുള്ളുവന്‍ പാട്ടും പാണന്‍ പാട്ടും
വഞ്ചിപ്പാട്ടിന്‍ ഈണങ്ങളും
വേലന്‍ പാട്ടും പഴം പാട്ടും
മാറ്റൊലി കൊള്ളുന്നീ വിണ്‍ മണ്ഡലത്തില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍...
(പശ്ചിമ സാനുവിന്‍....)

by K.C.Geetha.

Copyright (C) 2010 K.C. Geetha.

ഈ പാട്ട് പണ്ടൊരിക്കല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ റിപ്പബ്ലിക് ദിനം. ഒരു ദേശഭക്തി ഗാനം പോസ്റ്റ് ചെയ്യണമെന്ന് ഒരു മോഹം. പുതിയത് ഒന്നും എഴുതാത്തതുകൊണ്ട് പഴയതൊന്ന് എടുത്ത് പോസ്റ്റുന്നു. എല്ലാവരും ക്ഷമിക്കുക.

(പാട്ട് കേള്‍ക്കണമെങ്കില്‍ ഫുള്‍ വോളിയത്തില്‍ വച്ചാലേ പറ്റൂ)‍

Monday, November 30, 2009

രാധയുടെ പരിഭവം

യാമിനീ യാമിനീ
പ്രിയസഖി യാമിനീ
പൂനിലാകോടിയുടുത്ത്‌
താരകപ്പൂവ്‌ ചൂടി
ചമയുന്നതെന്തേ സഖീ ?
നീലകളേബരന്‍ കോമള യാദവന്‍
അരികിലണഞ്ഞോ
നിര്‍ന്നിദ്ര യാമങ്ങള്‍
പുളകമണിഞ്ഞോ ?
യാമിനീ.......

*** *** ***
കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന്‌ ചൊല്ലിയോ
കേളികളാടുവാന്‍ നിന്‍ പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** **** ***
വാസന്തീ നീയെന്തേ പരിമളം പൂശുന്നു
വാര്‍മതിയുദിക്കും ശുഭയാമത്തില്‍ ?‍
വാരിജലോചനന്‍ വരുമെന്ന് ചൊല്ലിയോ
വാസന്തരാവിതില്‍ നിന്‍ മലര്‍പ്പന്തലില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** *** ***
*** *** ***
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം

എന്നിനി ഉണരുമോ നിന്‍‌മണിവേണുവില്‍

നിന്‍സഖി രാധക്കായ് ഒരു ഗീതകം - കണ്ണാ ...
നിന്‍പ്രിയസഖി രാധക്കായ് ...
ഒരു പ്രേമഗീതകം ?

*****************

രചന : K.C. Geetha.

Copy Right (C) 2009 K.C. Geetha.

Saturday, October 17, 2009

ഒരു പിണക്കം


ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ
തണലും തണുപ്പുമേകി.

ഇതുവഴി പോയ വസന്തര്‍ത്തുവില്‍
പൂത്തു തളിര്‍ത്തു പോയാ പൂമരച്ചില്ലകള്‍!

താരിട്ട, തളിരിട്ട ‍
ചില്ലയിലണയുവാന്‍,
മലര്‍മണം മുകരുവാന്‍,
മധുവൊന്നു നുകരുവാന്‍,
പരാഗങ്ങളേല്‍ക്കുവാന്‍
കൊതിച്ചു കൊതിച്ചങ്ങു പാറി വന്നൂ
എങ്ങുനിന്നോ ഒരു ചെറുകിളിപ്പെണ്ണ്‌ !

പൂത്തു തളിര്‍ത്തൊരാ
പൂമരം തന്നിലെ
ചില്ലയിലെത്രമേല്‍
ചേലുറ്റ പക്ഷികള്‍ !
പച്ചപനം തത്ത,
പാടുന്ന പൂങ്കുയില്‍,
പിന്നെയുമെത്രയൊ
ചിത്രപതംഗങ്ങള്‍ !

കൊക്കുരുമ്മുന്നു,
കുറുകിക്കുണുങ്ങുന്നു,
ചില്ല മേല്‍ തത്തിക്കളിച്ചു പിന്നെ
പാടുന്നു പാട്ടുകള്‍ മധുരമായി...

ആ ധന്യനിമിഷത്തില്‍
ആ വന്യ ഹര്‍ഷത്തില്‍
പൂമരം കണ്ടതില്ല, ആ
ചെറുകിളിപ്പെണ്ണിനെ.

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

പൂമരത്തണലിലും ഏകിയില്ലാ ഇടം
പാടുവാനറിയാത്തചെറുകിളിക്ക്‌.

ഒന്നുമേ വേണ്ടിനി

ഒരുമരച്ചില്ലയും

ചില്ലതന്‍ തണലും

ഒന്നുമേ വേണ്ടിനി

വെയിലേറ്റു വാടട്ടെ

മഴയേറ്റു കുതിരട്ടെ

എന്നാലുമിനി വേണ്ട

ഒരു മരച്ചില്ലയും

ചില്ല തന്‍ തണലും.



പൊള്ളിപ്പുകഞ്ഞൊരു

മനവുമായന്നവള്‍,

ഇല്ല വരില്ല ഇവിടേക്കിനിയെന്നു

മൂകമായോതി,

കുഞ്ഞിച്ചിറകുകള്‍

നീര്‍ത്തി പറന്നുപോയ്-എങ്ങോ

പാറിയകന്നുപോയി.....
-------------------

ഇതു പാട്ടല്ല.

കവിതയാണോന്നു ചോദിച്ചാല്‍......

ആണെന്ന് പറയാനുള്ള ധൈര്യവുമില്ല.
(വൃത്തമില്ലാതെ എന്തു കവിത?)
പിന്നെ എന്തരോ ഒന്ന്. അല്ലെങ്കില്‍, വായനക്കാര്‍ക്ക് എന്തു തോന്നുന്നോ അത്.....

ഗീത.

Copy Right(C)2009K.C. Geetha.

Tuesday, September 22, 2009

നവരാത്രി

ഇത് നവരാത്രി ദിനങ്ങള്‍.  ‍ 

ആദിപരാശക്തിയായ ദേവിയെ ആദ്യ മൂന്നു ദിനങ്ങളില്‍ തമോഗുണയായ കാളീരൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളില്‍‍ രജോഗുണയായ മഹാലക്ഷ്മീരൂപത്തിലും അവസാന മൂന്നു ദിനങ്ങളില്‍ സത്വഗുണയായ സരസ്വതീരൂപത്തിലും പൂജിക്കുന്ന നാളുകള്‍.   തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലൂടെ കടന്ന് സത്വഗുണത്തിലേയ്ക്കുള്ള ഈ പ്രയാണം തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തികവിജയത്തിന്റെ പ്രതീകം കൂടിയാണ്.

അക്ഷര രൂപിണിയായ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു സ്തുതിഗീതം കാഴ്ചവയ്ക്കുന്നു.


ശ്രീ രാജേഷ് രാമന്‍ ഈ ദേവീസ്തുതിക്ക് ഈണം പകര്‍ന്ന്  ഭക്തിസാന്ദ്രമായി ആലപിച്ചിരിക്കുന്നു.  





***************************

ആദിപരാശക്തി അമ്മേ

ആനന്ദദായിനി അഖിലേ

അരുള്‍ചൊരിയും ദേവീ അഖിലാണ്ഡേശ്വരീ

അകതാരിന്‍ പ്രഭയായ്‌ നീ നില്‍പ്പൂ - എന്‍

അകതാരിന്‍ പ്രഭയായ്‌ നീ നില്‍പ്പൂ

ജയ്‌ ജയ്‌ ശ്രീദേവീ - ജയ്‌ ജയ്‌ ശ്രീ ദുര്‍‌ഗ്ഗേ

ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍‌ഗ്ഗേ.


*** *** ***


കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയായി

കൊല്ലൂരില്‍ മൂകാംബികയായി

കോടാനുകോടികള്‍ക്കഭയവരദയായ്‌

കോടിസൂര്യപ്രഭയാര്‍ന്നു വാഴുന്നോരാദിപരാശക്തി അമ്മേ .....


*** *** ***


അകതാരിങ്കല്‍ ശ്രീപദം പണിയാം

അമ്മേനിന്‍ നാമാക്ഷരിയോതീ

ദേവാധിദേവയാം ത്രിപുരസുന്ദരിയായ്‌

ദേവപൂജാര്‍ച്ചിതയായി വാഴുന്നോരാദിപരാശക്തി അമ്മേ .....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------
 
 
കെ. സി. ഗീത.
 
Copy Right (C) 2009 K.C. Geetha.

Friday, September 11, 2009

കാര്‍മുകില്‍ വര്‍ണ്ണാ.....

ഇന്ന് അഷ്ടമി രോഹിണി.

അഞ്ജനവര്‍ണ്ണനായ ആനന്ദക്കണ്ണന്‍ ദേവകീസുതനായി കല്‍ത്തുറുങ്കില്‍ പിറന്നു വീണ പുണ്യദിനം.

ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്‍.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്‍....

കൃഷ്ണാ... നിന്നെ ഏതെല്ലാം പേരുകളാല്‍ വിളിക്കട്ടേ?


കാര്‍മുകില്‍ വര്‍ണ്ണാ...
‌--------------

കാര്‍മുകില്‍ വര്‍ണ്ണാ നിന്‍ കഴലിണ പൂകുവാന്‍

കാത്തിരിപ്പൂ കണ്ണുനീരുമായി

കാണുന്നതില്ലേ എന്‍ കദനത്തിനാഴം നീ

കനിവിനിയും കണ്ണാ അരുളുകില്ലേ

*** *** ***

രാധികാരമണന്‍ തന്‍ വേണുവിലൂറിയ

രമ്യരാഗങ്ങള്‍ രാഗിണിമാര്‍

സന്തതമിന്നും കൊതിയ്ക്കയല്ലേ നിന്‍

ചെഞ്ചൊടി തന്നില്‍ വീണ്ടുമുണര്‍ന്നിടാന്‍

*** *** ***

ദ്വാപരയുഗത്തിലെ ഗോപികമാരെത്ര

പുണ്യവതികളാം മാനിനിമാര്‍

അന്നിവള്‍ വന്നു പിറന്നതില്ലെന്തേ?

എന്തപരാധം ചെയ്തുപോയ്‌ കണ്ണാ?

***********************

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുപോലൊരു അഷ്ടമിരോഹിണി നാളില്‍, ആദ്യത്തെ കണ്മണിയായി മോള് പിറന്നു. അതുകൊണ്ട് അവളുടേയും പിറന്നാള്‍ ഇന്ന്.

കെ.സി.ഗീത.

Copy Right (C)2009 K.C.Geetha.

Thursday, August 27, 2009

ഓണം with ഈണം

ഈ ഓണത്തിന് ഈണം 5 പാട്ടുകളുള്ള ഒരാല്‍ബം സമ്മാനിക്കുന്നു.

അതില്‍ “ഓര്‍മ്മകള്‍...” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.
ഇത് രാജേഷ് രാമന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ഷൈല രാധാകൃഷ്ണന്‍ ‍ പാടിയിരിക്കുന്നത് ഇവിടെ കേള്‍ക്കൂ.


ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തിവന്നെത്തുന്നു

ഓമല്‍ക്കിനാക്കളുമായൊരോണം

തേരൊലി കേള്‍ക്കുന്നു മാബലി മന്നന്റെ,

തേനൊലിപ്പാട്ടിന്റെ ശീലുകളും

ലോലമൊരീണം തുളുമ്പുന്നെന്‍ മനസ്സിലും

രാഗവിലോലമാം മധുരഗാനം

*** *** ***

പൂക്കളമെഴുതുവാന്‍ പുലരികളില്‍

പൂതേടി അന്നു നാം പോയതില്ലേ

പൂമ്പാറ്റതന്‍ പരിരംഭണത്താല്‍

പുതു മലര്‍ നാണിച്ചതോര്‍മ്മയില്ലേ

പാതിവിടര്‍ന്നൊരു പൂവായ്‌ ചമഞ്ഞു ഞാന്‍

നീയൊരു ശലഭമായി...

*** *** ***

കാത്തു കിനാവുകള്‍ ഇതു വരേയും

കാതോര്‍ത്തു നിന്‍ വിളി കേള്‍ക്കുവാനായ്‌


പൂങ്കാറ്റുതന്‍ കുളിര്‍ ചുംബനത്താല്‍

പുളകിതയാകുന്ന മാലതിപോല്‍

ഓണനിലാമഴ തൂകിടും രാവില്‍ ഞാന്‍

ഏഴഴകായ്‌ വിടര്‍ന്നൂ...


^^^^^^^^^^^^^^^^^^^^^^

ഈ ആല്‍ബത്തിലെ മറ്റുപാട്ടുകള്‍.

ആരോ കാതില്‍ പാടി

ശ്രാവണസന്ധ്യേ

മലയാളത്തൊടി നീളേ

ഓണം തിരുവോണം

Friday, July 31, 2009

അമ്മ ഒരുക്കുന്ന ഓണസ്സദ്യ.



ഇന്നിതാ വീണ്ടുമൊരോണനാളെത്തി

എന്നമ്മ തന്‍ ഓര്‍മ്മകള്‍ കൂടെയെത്തി

ഇന്നും മനസ്സില്‍ മധുരം വിളമ്പുന്നെന്‍

‍അമ്മയൊരുക്കിടും ഓണസ്സദ്യ.




നാക്കില ചീന്തിന്റെ തുമ്പില്‍ വിളമ്പിടും

നാലുകൂട്ടം തൊടുകറികള്‍ അമ്മ

കാളനും ഓലനും കായവറുത്തതും

തോരനും അവിയലും കിച്ചടിയും

കുത്തരിച്ചോറു കുഴച്ചുരുട്ടാന്‍ നറു-

നെയ്യും പരിപ്പും പര്‍പ്പടവും

സ്വാദോടെ ഉണ്ണികള്‍ സദ്യയുണ്ണുന്നതു

സ്മേരമോടെന്നമ്മ നോക്കിനില്‍ക്കും.





എന്തു തിടുക്കമാണെന്നോ എന്നമ്മയ്ക്ക്‌

ചിന്തയില്‍ പോലും കൊതിപ്പിച്ചിടും

പാലടപ്പായസം പലകുറിയൂട്ടുവാന്‍

പാവന സ്നേഹവും ചാലിച്ചതില്‍



ഇന്നില്ലയെന്നമ്മ സദ്യയൊരുക്കുവാന്‍

ഇല്ല വരില്ലിനി പാലടയൂട്ടുവാന്‍

എന്നാലുമിന്നും നുകര്‍ന്നിടുന്നെന്‍ മനം

അമ്മതന്‍ സ്നേഹമാം പാലടപ്പായസം



ഈ മണ്‍കൂട്‌ മണ്ണായ്‌ ചേരുവോളം

ആ മധുരം മറന്നിടാനാമോ?


( ഓണമിങ്ങെത്താറായി. അമ്മയെ ഓര്‍മ്മ വരുന്നു. കരച്ചിലും വരുന്നു. അമ്മ ഇപ്പോഴുണ്ടായിരുന്നെങ്കില്‍.........എല്ലാം കണ്ട് എത്ര സന്തോഷിച്ചേനേ..... )

ഗീത.

Saturday, July 25, 2009

ചെറായി ബ്ലോഗ് സംഗമം.

ഇന്ന് (26/07/2009) നടക്കുന്ന ചെറായി ബ്ലോഗ് മീറ്റിന് സര്‍വ്വവിധമായ മംഗളങ്ങളും നേര്‍ന്നുകൊള്ളുന്നു. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ്ഗേര്‍സിനും ഈ സുദിനം മധുരം കിനിയുന്നൊരു ഓര്‍മ്മയായി എന്നെന്നും മനസ്സില്‍ തങ്ങട്ടെ ! ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍‌കൈ എടുത്ത സുഹൃത്തുക്കള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന്റെ ദിനവും!

സസ്നേഹം ഗീതേച്ചി.